Tuesday, December 13, 2022

ഒന്നുമില്ല

 തിരക്കാണോ?

തിരക്കൊന്നുമില്ല.

വയ്യേ?

വയ്യായ്ക ഒന്നുമില്ല

പിന്നെ, എന്തുണ്ട്?

എന്തോ ഒന്നുണ്ട്.

നിനക്കറിയാനാവാത്ത എന്തോ ഒന്ന്

ചത്ത എലിയുടെ നാറ്റം പോലെ??

അല്ല, അടർന്നു പോയ ഒരു പൂവിന്റെ നിശ്വാസം പോലെ...

തിരികെ നിറയ്ക്കാനാവാത്ത എന്തോ ഒന്ന്

Thursday, September 3, 2020

നീ
























ഇമയൊന്നനങ്ങിയാൽ കൊത്തുമെന്നുറപ്പാണ്

ഇടംവലം തിരിയാതെ ശ്വാസം പിടിച്ചുനിൽക്കണം
അലസതയും ജാഗ്രതയും സമം ചേർന്ന നീളം
ഇലയനക്കം ഉടലിലറിയുന്ന ജ്ഞാനി
സത്യത്തിനും സാത്താനും ചേരുന്ന കാവൽ
പ്രലോഭനങ്ങളുടെ അയൽവാസി
ചതിയുടെ കൂടപ്പിറപ്പ്
കേൾക്കില്ല എന്ന് മുദ്രവെച്ച ധാർഷ്ട്യം
ഉരിഞ്ഞിട്ട കാലം പാടേ മറക്കുന്നവൻ
കാണാൻ ചന്തമാണ്,
വളഞ്ഞുപുളഞ്ഞേ പോകൂ, 

മയക്കിയേ തീർക്കൂ
പാലുകൊടുത്ത കൈയ്ക്കും കൊത്തുന്ന ശീലമുണ്ട്
നീലിച്ച ദേഹം സംബന്ധത്തിൻ്റെ തെളിവ്
നോക്കി നിൽക്കേ നീ മറ്റൊരുവൻ്റെ തൊടിയിൽ!
സസ്സുഖം ഉറങ്ങിക്കിടന്ന മെത്തയിലെങ്ങോ
നീ കൂടെയുണ്ടായിരുന്നു എന്ന ഓർമ അത്ര സുഖകരമല്ല

ചിലർ

മൃദുവിതളിൽ മുള്ളുകൊണ്ട് വരയും പോലെ
പ്രാണനിൽ കോറിവരച്ച് കടന്നുപോവുന്ന ചിലരുണ്ട്
ഭൂതബോധങ്ങളില്ലാത്ത ചില ശലഭ ജന്മങ്ങൾ
വേറെയും ചിലരുണ്ട്
കിളിയൊഴിഞ്ഞ കൂടുപോലെ
പാമ്പൊഴിഞ്ഞ പാടപോലെ
ശിഷ്ടകാലം,
ഓർമയുടെ കനലിൽ
തിരുശേഷിപ്പുകൾ ചുട്ടുതല്ലി
നോവുന്ന പുണ്ണിൽ വീണ്ടും ചൊറിഞ്ഞ്
വഴിയിൽ വാലാട്ടിനിൽക്കുന്ന പട്ടിയെ
കൂട്ടത്തിലേറ്റവും മുനയുള്ള വാക്കുകൊണ്ടെറിഞ്ഞ്
ഉറക്കമില്ലാത്ത രാത്രികളെ കൂട്ടിത്തുന്നുന്ന,
പാതിവെന്ത സ്വപ്നത്തിൽ കണ്ടെന്നു തോന്നി
പിടഞ്ഞെണീറ്റ്, ആസകലം ഉരുകിയൊലിക്കുന്ന
ചില മെഴുതിരി ജന്മങ്ങൾ.
ചില യോഗങ്ങൾ അപരിഹാര്യം

Tuesday, September 1, 2020

ഉച്ചാടനം

അടിമുടിയുലഞ്ഞാലും
ഒരുപിടിയിലകൾ മാത്രം പൊഴിക്കുന്ന
മഴമരം പോലെയാണിന്നു ഞാൻ
മരണത്തോളം ആറിത്തണുത്ത ഒരു പ്രണയം
ഏതെങ്കിലും കരയ്ക്കടിഞ്ഞ്
ചീഞ്ഞു നാറിയേയ്ക്കാം
നീ വിവസ്ത്രമാക്കിയ കനവുകൾ ഇപ്പോഴും നാണം കെട്ട്
ഏതോ തെരുവിലലയുന്നുണ്ട്
നിനക്കുമാത്രം തുറക്കാനറിയുന്ന ഒരു വാതിൽ
ഇവിടെ വിജാഗിരികളകന്ന്, അടർന്ന്, ഇങ്ങനെയങ്ങനെ....

Monday, August 24, 2020

എഴുത്തോ നിൻ്റെ കഴുത്തോ?

 ചിലരെ കാണിക്കാതെ

ചിലരോട് മാത്രമായി

ചിലതൊക്കെ പറയാവുന്ന
ഇടമാണിവിടം എന്നുവന്നതോടെ
എനിക്ക് നിന്നിലും എന്നിലും ഉള്ള വിശ്വാസം
പാടെ തകർന്നിരിക്കുന്നു

ഒന്നിനുമുകളിൽ ഒന്നായിക്കിടക്കുന്ന
ഇലകൾക്കിടയിലെല്ലാം
ഒരു പൂക്കാലത്തിൻ്റെ സ്മരണ
നീ ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന്
ഞാൻ വിടർത്തിനോക്കുന്നു

നിന്നിലേയ്ക്ക് ഞാൺ വലിച്ച്
ഞാനെയ്ത വാക്കുകൾ
എവിടേക്കെല്ലാമാണ് ചിതറിത്തെറിച്ചത്

ഓ, വീണ്ടും കവിത!
നീയിന്നു കഴിച്ച ബ്രാൻ്റേതാണ്?
പതിവുപോലെ, 
എൻ്റെ സന്ദേഹത്തിലേയ്ക്ക്
നീ കോട്ടുവായിടുന്നു


രണ്ടുപേർ
ഒരേ കനവുകാണുന്ന നിദ്രയിലേയ്ക്ക്
നിൻ്റെ കഴുത്തിലേയ്ക്ക് നീളുന്ന എൻ്റെ കയ്യിലേയ്ക്ക്
എഴുത്ത് ഒടിഞ്ഞു മടങ്ങുന്നു

Thursday, May 14, 2020

കോമാളി

കാണികൾ ഒഴിഞ്ഞപ്പോൾ 
തിരശ്ശീലകളെല്ലാം വലിച്ചു കീറി,
" നോക്കൂ, എനിക്ക് സന്തോഷമാണെന്ന്"
ഒരു കോമാളി നൃത്തം ചവിട്ടുന്നു
കയ്യടിക്കാൻ ആരുമില്ലാത്ത നിശ്ശബ്ദതയിലേയ്ക്ക് നോക്കി
"നോക്കൂ, എനിക്ക് സന്തോഷമാണെന്ന്"
ഇരു കവിളത്തും ആഞ്ഞടിക്കുന്നു
നേരെ നോക്കുമ്പോൾ തലകീഴ് കാണുന്ന കാഴ്ചകളെ നിലയ്ക്ക് നിർത്താൻ,
"നോക്കൂ, എനിക്ക് സന്തോഷമാണെന്ന്"
തല കുത്തി നിൽക്കുന്നു
മൈതാനത്തിനപ്പുറം പിടഞ്ഞു കരയുന്ന നഗരത്തെ തലോടിയുറക്കാൻ,
"നോക്കൂ, എനിക്ക് സന്തോഷമാണെന്ന്"
താരാട്ടു പാടുന്നു
സ്നേഹിച്ചു പോയവരെ പൊട്ടിച്ചിരിപ്പിക്കാൻ
ഒടുവിൽ, ഒരു കയറിൻ തുമ്പത്ത്
"നോക്കൂ, എനിക്ക് സന്തോഷമാണെന്ന്"
ഇളകിയാടുന്നു

Tuesday, April 7, 2020

അകത്ത് ഞാൻ ഒറ്റയ്ക്കാണ്

മുറിയിലിപ്പോൾ ഇരുട്ടാണ്
വാതിൽ തുറന്നാൽ
 ഉള്ളിലേക്ക് അരിച്ചു കയറും
മടുപ്പിൻ്റെ മണം

ഇവിടെ ഞാൻ
ചീർത്ത് വീർത്ത്
മുറിയാകെ നിറഞ്ഞിരിക്കുന്നു

"ഒറ്റപ്പെടലിൻ്റെ ദിനരാത്രങ്ങളിൽ താൻ ഒട്ടും പോരാ" എന്ന്
കുറേക്കാലമായി മേൽക്കൂരയിൽ കനപ്പിച്ചു മൂളിയിരുന്ന
തള്ളപ്രാവും ഇന്നലെ പറന്നു പോയി

ഹൃദയസമ്മർദ്ദമാപിനിയിലെ
അക്കങ്ങളുടെ അതിരുകൾ
ഇന്നലെ പൊട്ടിത്തീർന്നു

പുറത്തേയ്ക്കൊന്നിറങ്ങിക്കൂടേ?
ആ ജനലൊന്നു തുറന്നിട്ടുകൂടേ?
കൂട്ടുകാരൻ ചോദിക്കുന്നു

ഇല്ല
വെളിച്ചം ഒട്ടും അകത്തു കടക്കാത്ത
ഒരു സന്ധ്യനേരത്ത് വേണം എനിക്ക് പോകുവാൻ

Monday, March 4, 2019

ജീവപര്യന്തം


ചിലതൊക്കെ വാക്കുകൾ കൊണ്ട് മുറിച്ചിടുന്നു.
മൂർച്ച കൂടിപ്പോയതുകൊണ്ട് മുറിവുകളറിയുകയില്ല.
തിരിഞ്ഞുനോക്കുമ്പോൾ വേർപെട്ടു മരവിച്ച 
നമ്മളെ കണ്ടു നീ നടുങ്ങിയേയ്ക്കാം.
മൗനമാണ്, നമുക്കിടയിലെ ഏറ്റവും മൂർച്ചയുള്ള വാക്ക്.
ജീവന്റെ അടിവേരുവരെ അത് ആഴ്ത്തിയിറക്കുക.
ഇനിയൊരിക്കലും ഒന്നാകില്ലെന്ന് ഉറപ്പാകും വരെ

Sunday, February 12, 2017

ചില(അ)ന്തികള്‍

ചതി ഒരു കലാരൂപമാണ്
അഭ്യാസം മാത്രം പോരാ
ജന്മവാസനയും വേണം

ചിരിച്ചുകൊണ്ട് കുരുക്കിടണം
ഓരോ പിടച്ചിലും ആസ്വദിക്കണം
ഇടറിപ്പോവരുത് ഒരു ചലനത്തിലും

കരഞ്ഞുകാലുപിടിക്കണം
ഇരയോടൊപ്പം ഉറക്കെ നിലവിളിക്കണം
പിഴിഞ്ഞൂറ്റിക്കുടിക്കുമ്പോഴും പരിതപിക്കണം

കര്‍ത്താവേ, ഞാന്‍ പാപിയാണെന്ന്
ഇടയ്ക്കിടെ വിലപിക്കണം
എന്റെ പിഴ, എന്റെ പിഴ,
എന്റെ വലിയ പിഴയെന്ന് ഏറ്റുപറയണം
നിത്യവും മാനസാന്തരപ്പെടണം
ഓരോ ഒടുക്കവും മറ്റൊരു തുടക്കമാക്കണം

കാനനച്ഛായയില്‍ കാല്പനിക നിലാവില്‍
ഒരു കയ്യില്‍ തേനും മറുകയ്യില്‍ കാകോളവുമായി
മറ്റൊരുവനെ കാത്തിരിക്കണം

ചതിക്കപ്പെട്ട് ചത്തുമലച്ചവന്റെ കൈവെള്ള തുറന്നു നോക്കിയാല്‍ കാണാം
വിഡ്ഢിയുടെ സ്വര്‍ഗ്ഗത്തിലെ ഒരു പിടി മണ്ണ്


Saturday, December 3, 2016

പൂവിതള്‍ കൊണ്ട് മുറിവേല്‍ക്കുന്നവര്‍

ചിലര്‍ അങ്ങനെയാണ്
ഒരു ഭ്രമണം പൂര്‍ത്തിയാക്കി
ദേശാടനക്കിളികളെപ്പോലെ
വീഴാറായ ചില്ലതേടി വരുന്നവര്‍

ചിലര്‍ നിലച്ചുപോയ ഘടികാരം പോലെയാണ്
യാദൃച്ഛികമായി പകലിരവുകളില്‍
നൊടിയിട കൃത്യതയില്‍ മുട്ടിത്തിരിയുന്നവര്‍

ചിലര്‍ പാറപ്പുറത്ത് വിതച്ചവര്‍
അവര്‍ - മുളയ്ക്കാത്ത വിത്തുകളുടെ അധിപതികള്‍

ഇടയ്ക്ക്, കാറ്റില്‍ തൂവിപ്പോയവരും
കനലില്‍ ഉരുകിപ്പോയവരും
കണ്ണീരില്‍ അലിഞ്ഞുപോയവരും
കിനാവില്‍ ഉയിര്‍കൊണ്ടവരും ഉണ്ട്

ഏറ്റവും ഒടുവില്‍
പൂവിതള്‍ കൊണ്ട് മുറിവേറ്റ ചിലരും


Sunday, September 11, 2016

ആ(മ)വേഗം

അമര്‍ഷം താങ്ങാനാവാതെ

അമര്‍ത്തിപ്പറയുന്ന വാക്കുകളില്‍

മൌനം കട്ടപിടിച്ച്

ഒരിടര്‍ച്ചയാവുന്നു

അലറിവിളിക്കുമ്പോള്‍

തൊണ്ടയില്‍ കഫം കുരുങ്ങുന്നപോലെ



കരച്ചിലിന്റെ വിടവില്‍
അസ്ഥാനത്ത് വിരിയുന്ന
പരിഹാസം പോലെ

നിര്‍ത്തൂ എന്നു ഞാന്‍ പറഞ്ഞതെല്ലാം
തുടരൂ എന്ന് നീ വായിച്ചെടുക്കുന്നു.
വിരാമചിഹ്നം മൂന്നാവര്‍ത്തിക്കുമ്പോള്‍
തുടരും... എന്ന പ്രതീക്ഷയാല്‍

ഏത് പാപവും മൂന്നുവട്ടം ആവര്‍ത്തിച്ചാല്‍ പുണ്യമാകുന്നു

പുലര്‍ച്ചക്കോഴി മൂന്നുവട്ടംകൂവിയതുകൊണ്ടാണ്
അവന് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടി വന്നത്

ഇടനെഞ്ചില്‍ വെട്ടുമ്പോള്‍ മൂന്നേ വെട്ടാവൂ..
അമ്പത്തൊന്നുവെട്ടുമ്പോള്‍ അതൊരു കുറ്റമാവുന്നു

മൂന്നക്ഷരം കൊണ്ട് 
ജനിക്കാം
ജീവിക്കാം
മരിക്കാം
പ്രണയവും
വിരഹവും
കലഹവും
ത്ര്യക്ഷരിയെങ്കിലും
ഉറക്കത്തോളം വരില്ല  ഒരു മൂന്നക്ഷരവും.

ഉറക്കം ഒരു ചെറിയ കാര്യമല്ല
അറിയാതൊന്നു കണ്ണടച്ചപ്പോഴല്ലേ നീ കടന്നുപോയത്?!
എത്രവേഗത്തിലാണന്നു നീ പതുക്കെ നടന്നത്!

Saturday, September 3, 2016

അക്കരപ്പച്ച

നടന്നുതീര്‍ത്ത വഴികളില്‍
മഴചൊരിയുന്നതറിയാതെ
വരള്‍ച്ചയുടെ ഋഷിശൃംഗത്തിലേയ്ക്ക്
മഴത്തുള്ളിതേടി
ഒരു കസ്തൂരിമാന്‍

ഒടുവില്‍,
മഴപെയ്യാക്കുന്നില്‍
വരള്‍ച്ചയുടെ പൊത്തില്‍
കണ്ടതൊരു വേഴാമ്പല്‍ തപം

ദൂരെ,
പെയ്തിറങ്ങുന്ന താഴ്‍വാരങ്ങളിലേയ്ക്ക്
അവള്‍ അവനെ ക്ഷണിച്ചു

അവന്‍ പറഞ്ഞു
നീ ഇന്നും, ഒരു കസ്തൂരിമാന്‍
ചില യോഗങ്ങള്‍ അപരിഹാര്യമാണ്
വേനലില്ലെങ്കില്‍ വേഴാമ്പലില്ല
നീ നിന്റെ ഗന്ധം തേടിപ്പോവുക

Saturday, April 16, 2016

കാലം

വാക്കുകള്‍ക്കുമേല്‍
കാലം അടര്‍ന്നുവീണ്
പറഞ്ഞതൊക്കെയും
കാണാതെ പോവുന്നു...

നാം തളിര്‍ത്ത മഞ്ചാടിത്തണലില്‍
ഓര്‍മകള്‍, ചെഞ്ചോരമണികളായി
ഉതിര്‍ന്നു മായുന്നു...

പറഞ്ഞത് കര്‍ത്താവായാലും
കാറല്‍ മാക്സായാലും കൊള്ളാം
ചരിത്രം ആവര്‍ത്തിക്കും,
ഒരു മാതിരി വൃത്തികെട്ട രീതിയില്‍.

Saturday, March 26, 2016

പ്രണയപാശം



കുറ്റി പറയുന്നു
ഇത് എന്റെ പ്രണയമാണ്.
നിന്നെ എനിക്കു ചുറ്റും ഭ്രമണം ചെയ്യിക്കുന്ന
ഒരിക്കലും തകരാത്ത
സുന്ദരമായ പ്രണയം

ആട് പറയുന്നു
ഇതെന്റെ ദുര്‍വിധി
വട്ടത്തിലുള്ള ജീവിതം
തൊട്ടടുത്ത പുല്ലിനെ
മരുപ്പച്ചയാക്കുന്ന
നാലുകാലപ്പുറത്തെ ജലംകൊണ്ട്
ദാഹമൊരുക്കുന്ന
തീരാശാപമായ കുരുക്ക്
എനിക്ക് ശ്വാസംമുട്ടുന്നു

കയര്‍ പറയുന്നു
രണ്ടുപേരും വലയുന്നുണ്ട്
അകലാനുലയുന്നുണ്ട് 
മുറുക്കം ഉടലില്‍ ഞാനറിയുന്നുണ്ട്
എന്നിട്ടും,
ഒരാളൊടുങ്ങും വരെ
ഇതു തുടരും

Sunday, September 28, 2014

പുഴയൊഴുകും വഴി

അങ്ങനെ
ഒരു പുഴ ഒഴുകിത്തീരുകയാണ്...

കൂര്‍ത്ത കല്ലുകളെ തഴുകിയൊഴുകി
ഉടല്‍ മുറിഞ്ഞ ഒരു പുഴ

ചെളിക്കും ചരലിനും വെള്ളാരംകല്ലിനും
കണ്ണാടിയായ പുഴ

നിന്റെ ദാഹം തീര്‍ക്കാന്‍
ഇത്രയും നാള്‍ കണ്ണീരൊഴിക്കിയ പുഴ

നിന്റെ ഉണര്‍ച്ചകള്‍ക്കൊക്കെയും
കാവല്‍ നിന്ന പുഴ

യാത്ര പറയേണ്ടി വരുന്നത്
എനിക്കും നിനക്കുമിടയില്‍ എന്തെങ്കിലും
അവശേഷിക്കുമ്പോള്‍ മാത്രമാണ്.

Saturday, July 19, 2014

കാരുണ്യം

കാരുണ്യം കൊണ്ടെന്നെ വെറുതെ വിട്ടപ്പോള്‍
ഇനിയെന്തുചെയ്യണമെന്ന് നീ പറയാതെ പോയി
വിശാലമായ ഭൂമി
നീയെനിക്കു നല്കിയ ശിക്ഷ
ഒറ്റയ്ക്കു തിന്നേണ്ട വലിയൊരപ്പം

ഉറങ്ങിക്കിടന്നപ്പോള്‍
നീ ഊരിയെടുത്ത വാരിയെല്ല്
നെറ്റിയിലെ വിയര്‍പ്പില്‍ ഉമ്മവെച്ച്
മറ്റാരെയോ തേടിപ്പോയി

അറിവിന്റെ കനി തന്ന പാമ്പ്
മറവിയുടെ കനിയും കാട്ടിത്തരേണ്ടതായിരുന്നു

നീയെനിക്കു നല്കിയതൊക്കെയും എച്ചിലുകളായിരുന്നു
നീയെന്നുമേതിനും ഉടമ
നീ സത്യം, ഉണ്മ, സ്വാതന്ത്ര്യം

ഞാനോ
അധമന്‍, പാപി, രോഗി
എന്റെ രാത്രി അനന്തം, അസ്വസ്ഥം
എനിക്കു ശമ്പളം മരണം

കാരുണ്യവാനേ,
നീയെന്നോട് ചെയ്ത നെറികേടുകള്‍ എണ്ണമറ്റത്

കരുതി നടന്നോ
മുന്നില്‍ വന്നുപെട്ടാല്‍
കല്ലെറിഞ്ഞു ഞാന്‍ കൊല്ലും






Friday, April 4, 2014

വചനം രൂപമാവുന്നു

യൂദാ..
നിനക്കെന്നെ ചതിക്കാന്‍ കഴിഞ്ഞുവെങ്കില്‍ 
നിശ്ചയമായും ഞാന്‍
ചതിക്കപ്പെടേണ്ടവന്‍ തന്നെ.

ഭൂമിയിലൊരാളും ഇനിമേല്‍ വിശ്വസ്തനായി ജീവിക്കുകയില്ല.

നിന്റെ അന്ത്യചുംബനത്തോടെ
മുള്‍ക്കിരീടത്തിന്റെ ഭാരം
എന്നില്‍ നിന്നും എന്നെന്നേയ്ക്കുമായി ഒഴിഞ്ഞു.

വചനം അനന്തകാലത്തോളം നിവൃത്തിയായി

ഒരു വെള്ളരിപ്രാവിന്റെ ചിറകടി
വിഹായസ്സില്‍ കേള്‍ക്കുമാറായി

കുരിശിന്റെ നീളമളന്ന രക്തച്ചാലുകള്‍
വഞ്ചനാദിനത്തിന്റെ തിരുശേഷിപ്പുകളായി

നിനക്കുവേണ്ടി ഞാന്‍ കരുതിവെച്ച വീഞ്ഞ് പുളിച്ചുപോയി

അനന്തരം, ഒരു മുറവിളി മാത്രം ബാക്കിയായി

എന്റെ ദൈവമേ, എന്റെ ദൈവമേ
എന്നെ ഇപ്രകാരം കൈവിട്ടതെന്ത്‍?




Thursday, October 17, 2013

ജി.മാഷ്

മരിച്ചവരെക്കുറിച്ച് ഇനി എന്തും പറയാം
അവര്‍ വന്ന് തിരുത്തുകയില്ല

മാഷ് പോയതിന്റെ പിറ്റേന്ന് രാത്രിയില്‍
നിര്‍ത്താതെ മഴപെയ്തു
ഏത് ചോരാക്കുടകൊണ്ടാണിത്രനാളും
മാഷ് ഈ തോരാമഴയെ തടഞ്ഞുനിര്‍ത്തിയത് ?

മാഷുടെ ശബ്ദം ഇടിമുഴക്കമായി
മിന്നല്‍ ഓര്‍മയായി
കാറ്റ് ചിരിയായി
ഒടുവില്‍, പറഞ്ഞതൊക്കെയും
മഴകൊണ്ടു് മായ്ച്ച്, മാഷ് പോയി

ഞങ്ങള്‍, ഒത്തിരി വൃദ്ധര്‍
ജീവിച്ചിരിക്കുമ്പോള്‍
വയസ്സുകൊണ്ടളന്ന്
ഇത്രചെറുപ്പത്തില്‍
മാഷ് പോവരുതായിരുന്നു

മാഷ് ജി എന്ന് വിളിക്കേണ്ടതിനെ
ജി മാഷെന്ന് വിളിച്ചവര്‍ ഞങ്ങള്‍
ഒന്നുകയറി കാണണം എന്ന്
തോന്നിയപ്പോഴൊക്കെ
പിന്നീടെന്ന് മാറ്റിവെച്ചു
എത്രനീട്ടിവെച്ചാലും തീര്‍ന്നുപോവാത്ത
തണലായിരുന്നു മാഷ്

അവസാനകാഴ്ചയില്‍
അത്രനാള്‍ പറഞ്ഞതൊക്കെയും
ചിരികൊണ്ടുപറയാന്‍ ശ്രമിച്ചു
ചുമയില്‍ മുറിഞ്ഞ വാക്കുകളെ
തോളില്‍ കൈവെച്ചു പൂരിപ്പിച്ചു
ഒത്തിരിപ്പറയാറുള്ള മാഷ്
അന്നിത്തിരിപ്പറഞ്ഞു നിര്‍ത്തി

വാക്കുകള്‍ക്കപ്പുറം, ഒരിറ്റുവെള്ളം
മാഷ് എന്റെ തലയിലും തെളിച്ചുവല്ലോ
എന്നിട്ടും തെളിയാത്ത ചിന്തകളെ
പാതിരാവില്‍ പെരുമഴയായി പെയ്ത്,
ഇടിമുഴക്കമായി ഉണര്‍ത്തിച്ച്

മിന്നലായി ഓര്‍മപ്പെടുത്തിയല്ലോ- നന്ദി

Monday, December 17, 2012

വിഡ്ഢി

മരിക്കുന്നവന്‍ കരുതുന്നതിലും എത്രയോ വേഗമാണ്
ഉറ്റവരുടെ മുറിവുകളുണങ്ങുന്നത്
എത്രപെട്ടെന്നാണ് വേര്‍പാടൊരോര്‍മയാകുന്നത്
കാര്യങ്ങള്‍ പഴയപടിയാവുന്നത്

മരിച്ചവന്‍ തീര്‍ച്ചയായും ഇതിലേറെ അര്‍ഹിക്കുന്നുണ്ട്
ആ അടര്‍ന്നുപോക്ക് താങ്ങാനാവാത്ത ആരൊക്കെയോ
കൂടെവരുമെന്നയാള്‍ പിന്തിരിഞ്ഞാണ് പോയത്

അയാള്‍ ഇനിയൊരിക്കലും വരില്ലെന്നതാണോ
അയാളെ ഇനിയൊന്നും ബോധിപ്പിക്കേണ്ടെന്നതാണോ
പ്രകടനങ്ങളസംഗതങ്ങളാവുന്നതാണോ
അവരെ വീണ്ടും അവരവരാക്കിയത്

അയാളുടെ ദേഹം വിട്ടുകൊടുക്കില്ലെന്നലമുറയിട്ടവള്‍
രാത്രിയിലയാള്‍ അകത്തുവന്നെന്നു തോന്നി
അലറിവിളിക്കുന്നു...

കൂട്ടുകാരാ,
നാം നടന്ന വഴികള്‍ എന്നെങ്കിലും
നമ്മെ ഓര്‍ക്കുന്നുണ്ടാവുമോ ?

തലയുരിഞ്ഞിട്ടും

വലിച്ചെറിഞ്ഞ മൊബൈല്‍ നിലത്തുകിടന്ന് ചിലയ്ക്കുന്നു

ആരോ സന്ദേശമയച്ചിട്ടുണ്ട്

ഒരു പക്ഷേ, ജീവിതത്തെ മറ്റൊന്നാക്കാന്‍ പോന്നത്

എടുത്തു നോക്കുമ്പോള്‍ 
പതിവു ലോണടഞ്ഞതിന്‍റെ നന്ദിവാചകം

ഊതിപ്പെരുപ്പിച്ച ബലൂണുകളെല്ലാം പൊട്ടിത്തീര്‍ന്നിരിക്കുന്നു

പലകുറി എറിഞ്ഞോടിച്ചിട്ടും, 
മോങ്ങിയും ഞെരങ്ങിയും
വാലാട്ടിക്കൊണ്ടൊരു പട്ടി പിന്നെയും മുറ്റത്ത്

എല്ലാ ഉത്തരത്തിലും 
പ്രാണവേദനയോടെ ഒരു പല്ലി ചിലയ്ക്കുന്നു
താഴെ, ഉരിഞ്ഞിട്ട വാല്‍ 
ജീവന്‍റെ അവസാന ഓര്‍മകളെ കുടഞ്ഞു കളയുന്നു

Saturday, October 20, 2012

ശ്രാദ്ധം


ശ്രാദ്ധതീരങ്ങളിലെ
നിന്‍റെ സന്ദര്‍ശനം
മുറിവുകളില്‍ ഉപ്പുനീരായി
മുഴുവന്‍ ചാരമായിട്ടില്ല എന്ന
ഓര്‍മപ്പെടുത്തലായി
അകമേ അടങ്ങാത്ത
നീറ്റലായി
ഒടുങ്ങാത്ത നെഞ്ചിടിപ്പായി
എന്നില്‍ നിറയുമ്പോള്‍
തൊട്ടടുത്ത പിണ്ഡത്തില്‍
എള്ളും പൂവുമിട്ട്, നീരിറ്റിച്ച്
നീ മടങ്ങുകയായി

അവസാന രംഗം
ഇത്രയ്ക്ക് ലക്ഷണം കെട്ടതാവണമെന്ന്
ഏതു ദൈവം നിശ്ചയിച്ചതാവാം?

Friday, October 5, 2012

പാതി കരിഞ്ഞ ഒരു മുഖം

പാതി കരിഞ്ഞ ഒരു മുഖം
കുത്തിക്കീറിയ കവിള്‍
സിറിഞ്ചു തറഞ്ഞിരിക്കുന്ന കണ്ണ്
നാവില്‍ വരഞ്ഞിറങ്ങിയ ബ്ലേഡ്
പാതി വിണ്ട്, ചോരയിറ്റുന്ന ചുണ്ടുകള്‍
അടര്‍ന്നു വീഴാറായ വിരലുകള്‍
പറിച്ചെടുത്ത ഹൃദയം
നെഞ്ചില്‍ നിന്ന് ചോരയൊഴുകുന്ന ദ്വാരം
നിന്‍റെ ചിത്രശേഖരത്തില്‍
ഞാന്‍ കണ്ട കാലുകള്‍
അന്യോന്യം ചെളിതുടച്ച്
വികൃതമായവ
നിന്‍റെ ഗായകന്‍
ജടപിടിച്ചമറുന്നു
നിന്‍റെ നായകന്‍
നെറുകയിലണിഞ്ഞ
നക്ഷത്രത്തില്‍ ചോരയും
കറുപ്പും മണക്കുന്നു
കായല്‍ പോലെ വിശാലമായിരുന്ന നിന്‍റെ
കണ്ണുകളില്‍ കരിനീലത്തിര കനക്കുന്നു
കണ്ടു കണ്ടങ്ങിരിക്കേ, അവ
അഗാധ ഗര്‍ത്തങ്ങളാവുന്നു

ഇടറിയ വഴിയില്‍ നിന്ന്
ഇത്തിരിപ്പോന്ന നമ്മള്‍
ഒത്തിരിപ്പോന്നെന്ന്
അകത്താരോ പിറുപിറുക്കുന്നു

ഭൂപടം


ഭൂപടത്തേക്കാള്‍ അശ്ലീലമായ
പടമേതാണുള്ളത്?
വരകള്‍ക്കപ്പുറത്ത്
ശത്രുക്കളെ കരുതിവെയ്ക്കുന്ന
ഭാഷകളെ കലക്കിക്കളയുന്ന
കളികളെപ്പോലും യുദ്ധങ്ങളാക്കുന്ന
അതിരുകളും അരുതുകളും നിശ്ചയിക്കുന്ന
അന്യോന്യം ഉള്‍പ്പിരിവുകളുള്ള
മറച്ചുവെയ്ക്കലുകള്‍ക്ക് മാത്രം തികയുന്ന
തൊട്ടാല്‍ പൊള്ളുന്ന
ഈ ഭൂപടങ്ങളേക്കാള്‍
അശ്ലീലമായി എന്താണുള്ളത്
മുഖപടമല്ലാതെ ?!

ആദിപാപം

അകാലത്തില്‍ പെയ്ത മഴകൊണ്ട്
പനി പിടിച്ചാണയാള്‍ മരിച്ചത്
മരണത്തിനു തൊട്ടുമുമ്പുവരെ
ശല്യക്കാരനായി തീര്‍ന്ന മഴയെ
അയാള്‍ പഴിച്ചുകൊണ്ടിരുന്നു
ദിവസങ്ങളോളം തന്നെ കട്ടിലിലാക്കിയതിന്
സകല കണക്കുകളും പിഴപ്പിച്ചതിന്
നാവിലെ രുചി കുറച്ചതിന്
നിരന്തരം ചുമയ്ക്കേണ്ടി വന്നതിന്

അന്തകനാകാനുള്ള കരുത്ത്
ആ പനിയ്ക്കുണ്ടെന്നയാള്‍ കരുതിയതേയില്ല
അറിവില്ലായ്മയുടെ കാരുണ്യം
അയാള്‍ ആവോളം അര്‍ഹിക്കുന്നുണ്ടായിരുന്നു
എന്നിട്ടും, ചുമലില്‍ തണുത്ത കൈവെച്ച്
മരണം അയാളെ ഓര്‍മകളിലേയ്ക്കടര്‍ത്തി മാറ്റി
വിശുദ്ധനായിരുന്നു, ഒരു പാപവും ചെയ്തില്ല
ഒരു മഴ കൊണ്ടതൊഴിച്ച്

പിതാവേ, പൊടിയിലേയ്ക്കാട്ടിയോടിക്കാന്‍
ആ പഴക്കണക്കു തന്നെ
നീ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതെന്ത്?

പൂച്ച

പതുങ്ങിക്കൊണ്ടൊരു പൂച്ച
പുലിയെ ഓര്‍മിപ്പിക്കുന്നു
നിവൃത്തികേടുകൊണ്ടാവാം
മുഖത്തൊരു കടുവയെ ഒളിപ്പിക്കുന്നു
സര്‍ഗ്ഗാത്മകമാകുമ്പോഴെല്ലാം
അമര്‍ത്തിവെച്ച നഖങ്ങള്‍
പുറത്തുചാടുന്നു
ഇരുള്‍ വഴികളില്‍
ഇരുകണ്‍രൂപിയായി
വന്യമായ മുരള്‍ച്ച കൂര്‍പ്പിച്ച്
കാത്തിരിക്കുന്നു

പുഴു

പുഴുക്കളെപ്പോലെ ആസകലം
അരിച്ചിറങ്ങും ചില ബന്ധങ്ങള്‍
എത്രതട്ടിയാലും പോവാതെ
എത്ര ചൊറിഞ്ഞാലും തീരാതെ
ചില അഗമ്യഗമനങ്ങള്‍
സൌഹൃദത്തിന്‍റെ ശലഭവീഥികളിലെ
പാതി കലങ്ങിയ സമാധികള്‍
പറക്കലല്ല ഇഴയലാണ് പഥ്യം
കടിച്ചു തൂങ്ങലാണ് ശീലം
അശുജന്മമെന്ന വിനയം
അലസഗമനമെങ്കിലും
തന്‍റേടങ്ങളില്‍ വേഗമെത്തുന്ന വേഗത
പലവഴിയുഴയ്ക്കുന്ന ശീലജ്ഞാനം
കണ്ണൊഴിച്ചെന്തും കാണാം
കതിരുകളകമേ മുറിക്കും
ഗൃഹാതുരതയേറും
ചീഞ്ഞൊടുങ്ങും വരെ വിട്ടുപോവില്ല
അഭിമാനിയാണ്
ചെറുതായൊന്നു തൊട്ടാല്‍ പോലും
പൊള്ളിപ്പിടയും
അധ്വാനിയാണ്
ഇരുണ്ടുവെളുക്കും മുമ്പേ
നിങ്ങളിലെ പച്ചപ്പുകള്‍ പാടെ തിന്നു തീര്‍ക്കും

Wednesday, September 26, 2012

എന്നിട്ടും

ഒറ്റത്തവണയല്ലേ ഞാനാ കഞ്ഞിവെള്ളത്തില്‍
വിഷം കലക്കിയുള്ളൂ ?
ഒരു മുള്ളു കൊണ്ടല്ലേ ആ
കടക്കണ്ണില്‍ കുത്തിയുള്ളൂ ?
ഞാന്‍ വെച്ച ഒരു ബോംബല്ലേ പൊട്ടിയുള്ളൂ ?

കരപറ്റുന്നതുവരെ ഞാന്‍
നിനക്കുനേരെ കൈകൈലിട്ടടിച്ചില്ലേ?
ഓര്‍മകള്‍ കൊണ്ടെന്നും നിന്നെ പുതപ്പിച്ചില്ലേ?
കുത്തിക്കീറാന്‍ ആകാശവും
കണ്ണീരൊലിപ്പിക്കാന്‍ കടലുമായി കൂടെനടന്നില്ലേ?
നീ അഴിഞ്ഞ തെരുവിലെ വിഴുപ്പുകളൊക്കെയും
മാറത്തടുക്കിയില്ലേ?
എന്നിട്ടും
തരം കിട്ടുമ്പോഴെല്ലാം
ആ പഴയ പട്ടിയെപ്പോലെ
നീ മുറുമുറുക്കുന്നതെന്ത്?!

Friday, September 21, 2012

മറവി

മറവികള്‍ കൂട്ടിവെച്ചൊരോര്‍മയുണ്ടാക്കാം
എല്ലാം മറന്നുപോയെന്ന്
പറഞ്ഞ വാക്കുകള്‍ക്കിടയില്‍ മറവിയുടെ വിള്ളലുകള്‍ വീണ്
തമ്മിലടര്‍ന്ന്, അകന്ന്
ഇനിയൊരിക്കല്‍ കണ്ടാല്‍ തിരിച്ചറിയില്ലെന്ന്
അറിഞ്ഞാല്‍ തന്നെ
അര്‍ത്ഥം ചോര്‍ന്നു പോയെന്ന്
ഇനിയും
വിഷമം, ചേര്‍ച്ചയില്ലാത്ത രണ്ടിനെ
ചേര്‍ത്തു ചൊല്ലലെന്ന്

ഓര്‍മകള്‍ ചേര്‍ത്തുവെച്ചൊരു മറവിയുമാക്കാം
തട്ടിന്‍പുറത്തെ ഓട്ടുവിളക്കുപോലെ
ഇറങ്ങിയൊഴിയുന്ന ചവിട്ടുപടികള്‍ പോലെ
പരേതന്‍റെ പാപങ്ങള്‍ പോലെ
പാലം വന്ന കടവിലെ തോണി പോലെ
അസംഗതമായ തിരുശേഷിപ്പുകളുടെ
സങ്കലിത ശൂന്യത
ഒറ്റവെട്ടിനിരുമുറിയാത്ത
വേരിലേയ്ക്കു നീരിറങ്ങുന്ന നോവ്

ദൈവമേ,
മിന്നിമാഞ്ഞതൊക്കെയും നീയെന്ന
കണ്ണിലെ മരുപ്പച്ചകള്‍ തോരുന്നതെന്നോ ?