Saturday, December 3, 2016

പൂവിതള്‍ കൊണ്ട് മുറിവേല്‍ക്കുന്നവര്‍

ചിലര്‍ അങ്ങനെയാണ്
ഒരു ഭ്രമണം പൂര്‍ത്തിയാക്കി
ദേശാടനക്കിളികളെപ്പോലെ
വീഴാറായ ചില്ലതേടി വരുന്നവര്‍

ചിലര്‍ നിലച്ചുപോയ ഘടികാരം പോലെയാണ്
യാദൃച്ഛികമായി പകലിരവുകളില്‍
നൊടിയിട കൃത്യതയില്‍ മുട്ടിത്തിരിയുന്നവര്‍

ചിലര്‍ പാറപ്പുറത്ത് വിതച്ചവര്‍
അവര്‍ - മുളയ്ക്കാത്ത വിത്തുകളുടെ അധിപതികള്‍

ഇടയ്ക്ക്, കാറ്റില്‍ തൂവിപ്പോയവരും
കനലില്‍ ഉരുകിപ്പോയവരും
കണ്ണീരില്‍ അലിഞ്ഞുപോയവരും
കിനാവില്‍ ഉയിര്‍കൊണ്ടവരും ഉണ്ട്

ഏറ്റവും ഒടുവില്‍
പൂവിതള്‍ കൊണ്ട് മുറിവേറ്റ ചിലരും


Sunday, September 11, 2016

ആ(മ)വേഗം

അമര്‍ഷം താങ്ങാനാവാതെ

അമര്‍ത്തിപ്പറയുന്ന വാക്കുകളില്‍

മൌനം കട്ടപിടിച്ച്

ഒരിടര്‍ച്ചയാവുന്നു

അലറിവിളിക്കുമ്പോള്‍

തൊണ്ടയില്‍ കഫം കുരുങ്ങുന്നപോലെ



കരച്ചിലിന്റെ വിടവില്‍
അസ്ഥാനത്ത് വിരിയുന്ന
പരിഹാസം പോലെ

നിര്‍ത്തൂ എന്നു ഞാന്‍ പറഞ്ഞതെല്ലാം
തുടരൂ എന്ന് നീ വായിച്ചെടുക്കുന്നു.
വിരാമചിഹ്നം മൂന്നാവര്‍ത്തിക്കുമ്പോള്‍
തുടരും... എന്ന പ്രതീക്ഷയാല്‍

ഏത് പാപവും മൂന്നുവട്ടം ആവര്‍ത്തിച്ചാല്‍ പുണ്യമാകുന്നു

പുലര്‍ച്ചക്കോഴി മൂന്നുവട്ടംകൂവിയതുകൊണ്ടാണ്
അവന് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടി വന്നത്

ഇടനെഞ്ചില്‍ വെട്ടുമ്പോള്‍ മൂന്നേ വെട്ടാവൂ..
അമ്പത്തൊന്നുവെട്ടുമ്പോള്‍ അതൊരു കുറ്റമാവുന്നു

മൂന്നക്ഷരം കൊണ്ട് 
ജനിക്കാം
ജീവിക്കാം
മരിക്കാം
പ്രണയവും
വിരഹവും
കലഹവും
ത്ര്യക്ഷരിയെങ്കിലും
ഉറക്കത്തോളം വരില്ല  ഒരു മൂന്നക്ഷരവും.

ഉറക്കം ഒരു ചെറിയ കാര്യമല്ല
അറിയാതൊന്നു കണ്ണടച്ചപ്പോഴല്ലേ നീ കടന്നുപോയത്?!
എത്രവേഗത്തിലാണന്നു നീ പതുക്കെ നടന്നത്!

Saturday, September 3, 2016

അക്കരപ്പച്ച

നടന്നുതീര്‍ത്ത വഴികളില്‍
മഴചൊരിയുന്നതറിയാതെ
വരള്‍ച്ചയുടെ ഋഷിശൃംഗത്തിലേയ്ക്ക്
മഴത്തുള്ളിതേടി
ഒരു കസ്തൂരിമാന്‍

ഒടുവില്‍,
മഴപെയ്യാക്കുന്നില്‍
വരള്‍ച്ചയുടെ പൊത്തില്‍
കണ്ടതൊരു വേഴാമ്പല്‍ തപം

ദൂരെ,
പെയ്തിറങ്ങുന്ന താഴ്‍വാരങ്ങളിലേയ്ക്ക്
അവള്‍ അവനെ ക്ഷണിച്ചു

അവന്‍ പറഞ്ഞു
നീ ഇന്നും, ഒരു കസ്തൂരിമാന്‍
ചില യോഗങ്ങള്‍ അപരിഹാര്യമാണ്
വേനലില്ലെങ്കില്‍ വേഴാമ്പലില്ല
നീ നിന്റെ ഗന്ധം തേടിപ്പോവുക

Saturday, April 16, 2016

കാലം

വാക്കുകള്‍ക്കുമേല്‍
കാലം അടര്‍ന്നുവീണ്
പറഞ്ഞതൊക്കെയും
കാണാതെ പോവുന്നു...

നാം തളിര്‍ത്ത മഞ്ചാടിത്തണലില്‍
ഓര്‍മകള്‍, ചെഞ്ചോരമണികളായി
ഉതിര്‍ന്നു മായുന്നു...

പറഞ്ഞത് കര്‍ത്താവായാലും
കാറല്‍ മാക്സായാലും കൊള്ളാം
ചരിത്രം ആവര്‍ത്തിക്കും,
ഒരു മാതിരി വൃത്തികെട്ട രീതിയില്‍.

Saturday, March 26, 2016

പ്രണയപാശം



കുറ്റി പറയുന്നു
ഇത് എന്റെ പ്രണയമാണ്.
നിന്നെ എനിക്കു ചുറ്റും ഭ്രമണം ചെയ്യിക്കുന്ന
ഒരിക്കലും തകരാത്ത
സുന്ദരമായ പ്രണയം

ആട് പറയുന്നു
ഇതെന്റെ ദുര്‍വിധി
വട്ടത്തിലുള്ള ജീവിതം
തൊട്ടടുത്ത പുല്ലിനെ
മരുപ്പച്ചയാക്കുന്ന
നാലുകാലപ്പുറത്തെ ജലംകൊണ്ട്
ദാഹമൊരുക്കുന്ന
തീരാശാപമായ കുരുക്ക്
എനിക്ക് ശ്വാസംമുട്ടുന്നു

കയര്‍ പറയുന്നു
രണ്ടുപേരും വലയുന്നുണ്ട്
അകലാനുലയുന്നുണ്ട് 
മുറുക്കം ഉടലില്‍ ഞാനറിയുന്നുണ്ട്
എന്നിട്ടും,
ഒരാളൊടുങ്ങും വരെ
ഇതു തുടരും