Saturday, July 19, 2014

കാരുണ്യം

കാരുണ്യം കൊണ്ടെന്നെ വെറുതെ വിട്ടപ്പോള്‍
ഇനിയെന്തുചെയ്യണമെന്ന് നീ പറയാതെ പോയി
വിശാലമായ ഭൂമി
നീയെനിക്കു നല്കിയ ശിക്ഷ
ഒറ്റയ്ക്കു തിന്നേണ്ട വലിയൊരപ്പം

ഉറങ്ങിക്കിടന്നപ്പോള്‍
നീ ഊരിയെടുത്ത വാരിയെല്ല്
നെറ്റിയിലെ വിയര്‍പ്പില്‍ ഉമ്മവെച്ച്
മറ്റാരെയോ തേടിപ്പോയി

അറിവിന്റെ കനി തന്ന പാമ്പ്
മറവിയുടെ കനിയും കാട്ടിത്തരേണ്ടതായിരുന്നു

നീയെനിക്കു നല്കിയതൊക്കെയും എച്ചിലുകളായിരുന്നു
നീയെന്നുമേതിനും ഉടമ
നീ സത്യം, ഉണ്മ, സ്വാതന്ത്ര്യം

ഞാനോ
അധമന്‍, പാപി, രോഗി
എന്റെ രാത്രി അനന്തം, അസ്വസ്ഥം
എനിക്കു ശമ്പളം മരണം

കാരുണ്യവാനേ,
നീയെന്നോട് ചെയ്ത നെറികേടുകള്‍ എണ്ണമറ്റത്

കരുതി നടന്നോ
മുന്നില്‍ വന്നുപെട്ടാല്‍
കല്ലെറിഞ്ഞു ഞാന്‍ കൊല്ലും