Wednesday, September 26, 2012

എന്നിട്ടും

ഒറ്റത്തവണയല്ലേ ഞാനാ കഞ്ഞിവെള്ളത്തില്‍
വിഷം കലക്കിയുള്ളൂ ?
ഒരു മുള്ളു കൊണ്ടല്ലേ ആ
കടക്കണ്ണില്‍ കുത്തിയുള്ളൂ ?
ഞാന്‍ വെച്ച ഒരു ബോംബല്ലേ പൊട്ടിയുള്ളൂ ?

കരപറ്റുന്നതുവരെ ഞാന്‍
നിനക്കുനേരെ കൈകൈലിട്ടടിച്ചില്ലേ?
ഓര്‍മകള്‍ കൊണ്ടെന്നും നിന്നെ പുതപ്പിച്ചില്ലേ?
കുത്തിക്കീറാന്‍ ആകാശവും
കണ്ണീരൊലിപ്പിക്കാന്‍ കടലുമായി കൂടെനടന്നില്ലേ?
നീ അഴിഞ്ഞ തെരുവിലെ വിഴുപ്പുകളൊക്കെയും
മാറത്തടുക്കിയില്ലേ?
എന്നിട്ടും
തരം കിട്ടുമ്പോഴെല്ലാം
ആ പഴയ പട്ടിയെപ്പോലെ
നീ മുറുമുറുക്കുന്നതെന്ത്?!

Friday, September 21, 2012

മറവി

മറവികള്‍ കൂട്ടിവെച്ചൊരോര്‍മയുണ്ടാക്കാം
എല്ലാം മറന്നുപോയെന്ന്
പറഞ്ഞ വാക്കുകള്‍ക്കിടയില്‍ മറവിയുടെ വിള്ളലുകള്‍ വീണ്
തമ്മിലടര്‍ന്ന്, അകന്ന്
ഇനിയൊരിക്കല്‍ കണ്ടാല്‍ തിരിച്ചറിയില്ലെന്ന്
അറിഞ്ഞാല്‍ തന്നെ
അര്‍ത്ഥം ചോര്‍ന്നു പോയെന്ന്
ഇനിയും
വിഷമം, ചേര്‍ച്ചയില്ലാത്ത രണ്ടിനെ
ചേര്‍ത്തു ചൊല്ലലെന്ന്

ഓര്‍മകള്‍ ചേര്‍ത്തുവെച്ചൊരു മറവിയുമാക്കാം
തട്ടിന്‍പുറത്തെ ഓട്ടുവിളക്കുപോലെ
ഇറങ്ങിയൊഴിയുന്ന ചവിട്ടുപടികള്‍ പോലെ
പരേതന്‍റെ പാപങ്ങള്‍ പോലെ
പാലം വന്ന കടവിലെ തോണി പോലെ
അസംഗതമായ തിരുശേഷിപ്പുകളുടെ
സങ്കലിത ശൂന്യത
ഒറ്റവെട്ടിനിരുമുറിയാത്ത
വേരിലേയ്ക്കു നീരിറങ്ങുന്ന നോവ്

ദൈവമേ,
മിന്നിമാഞ്ഞതൊക്കെയും നീയെന്ന
കണ്ണിലെ മരുപ്പച്ചകള്‍ തോരുന്നതെന്നോ ?

മുഖച്ചിത്രം

മുഖച്ചിത്രം ഒരു മുഖത്തിന്‍റെയും മുഴുച്ചിത്രമല്ല
അറിയാതൊന്നു തിരിഞ്ഞപ്പോള്‍
പിടഞ്ഞപ്പോള്‍
എങ്ങോ പതിഞ്ഞുപോയത്.
ഇനിയൊരിക്കലും സംഭവിക്കാനിടയില്ലാത്ത
ഒരു നിമിഷത്തിന്‍റെ തിരുശേഷിപ്പ്.
അന്നേരം പ്രധാനമായ
ഏതോ ഉള്‍പ്രവാഹത്തിന്‍റെ
തിരയടയാളം തലങ്ങും വിലങ്ങും.
ഇതു നല്ലതാണെന്ന് കേട്ടാല്‍
നിലനിര്‍ത്താനും
ഇതു വേണ്ടായിരുന്നു എന്നു കേട്ട്
കുടഞ്ഞുകളയാനും പറ്റാത്തത്.
അമ്പത്തൊന്നു വെട്ടിനും പ്രാപ്തമായത്.
എന്നിട്ടും ,
കണ്ടാലറിയാതായി എന്നു കൂട്ടുകാര്‍
ഒത്തിരി മാറിപ്പോയെന്ന് നാട്ടുകാര്‍
പടത്തില്‍ കണ്ട ആളേയല്ലെന്നവള്‍
ഫ്ളക്സടിക്കാന്‍ ഇതുമതിയെന്ന് മക്കള്‍

മുഖച്ചിത്രം – മിക്കവാറും കാണാത്ത ഒന്നിന്‍റെ ചിത്രം
എപ്പോഴും , ഒറ്റുകൊടുക്കാന്‍ മാത്രം തികയുന്നത്

തോരാമഴ

ഇങ്ങനെ ചില തോരാമഴകള്‍ നല്ലതാണ്
ഒരിടത്തേയ്ക്കും പറഞ്ഞുവിടാതെ
ചിണുങ്ങിയും മുഖം കറുപ്പിച്ചും , 
ഉള്ളിലേയ്ക്കു തന്നെ ആട്ടിയോടിക്കുന്ന
പെയ്തൊഴിയാത്ത ചില മഴകള്‍ നല്ലതാണ്
അകത്തിപ്പോള്‍ ഒത്തിരിയിടമുണ്ട്
മുമ്പ് കാണാതെ പോയ പലതുമുണ്ട്
നല്ല തണുപ്പുണ്ട് , മടിയുണ്ട്
ഉറക്കം വരുന്നുണ്ട്
കറന്റുകൂടി പോയതുകൊണ്ട്
മനഃസമാധാനമുണ്ട്
കട്ടന്‍ കാപ്പിയും കടല വറുത്തതുമുണ്ട്
ഇരുട്ടായതിനാല്‍ സന്ധ്യയ്ക്കെല്ലാവരും
ഒരുമിച്ചിരിക്കുന്നുണ്ട്
അയലത്തെ പൂച്ചപെറ്റതടക്കം
വാര്‍ത്തയാകുന്നുണ്ട്
പിന്നാമ്പുറത്ത് ഒടിച്ചു മടക്കി കഷണമാക്കിയ
പാടത്തു നിന്ന് തവളക്കരച്ചിലുണ്ട്
വിളക്കിലേയ്ക്ക് ഈയലുകള്‍ പാറി വരുന്നുണ്ട്
നോക്കൂ, മഴനനഞ്ഞകത്തേയ്ക്കോടിക്കയറിയ
ഈ കാറ്റ് കൊണ്ടുവന്നതെന്തൊക്കെയാണ് !

ആനയും ഉറുമ്പും

“ആനയും ഉറുമ്പും” കഥകളെനിക്കിഷ്ടമാണ്
ഒരിക്കലും ചേരാത്തതു ചേര്‍ക്കുന്ന കൌതുകം.

ആനയ്ക്കു ചോരകൊടുക്കാനോടുന്ന ഉറുമ്പും
ഉറുമ്പിന്‍റെ ചെരുപ്പു തെറ്റിയിടുന്ന ആനയും
രണ്ടു ലോകങ്ങളെ ഒന്നാക്കാന്‍ ശ്രമിക്കുന്നു

പക്ഷേ, ഒരു തുള്ളിവെള്ളത്തില്‍ പിടയുമ്പോള്‍ ,
ഒരു അരി പോലും ഭാരമാകുമ്പോള്‍ ,
ഉറുമ്പനുഭവിക്കുന്നത്
ആനയുണ്ടോ അറിയുന്നു ?

ഒരു മാളത്തിലും കയറാനാകാതെ,
കയറിയ ഉയരങ്ങളില്‍ നിന്ന് ഇറങ്ങാനാവാതെ,
ഉടല്‍ ഭാരമായി
ആന വലയുന്നതുണ്ടോ ഉറുമ്പറിയുന്നു !?

കാണാമറയത്ത് നീ അലയുന്നതുണ്ടോ
ഞാനറിയുന്നു ?!

കാഴ്ചപ്പുറങ്ങളില്‍ ഞാന്‍ വലയുന്നതുണ്ടോ
നീ അറിയുന്നു ?!

സമയം

ചിലര്‍ക്കു തിടുക്കമാണ്
ഓ.. ഇനിയും കാത്തിരിക്കാനാവില്ല.
ആ ദിവസം
ആ നിമിഷം
ഒന്നു പെട്ടെന്നു വരാത്തതെന്ത് ?
അവനൊന്ന് വേഗം വന്നാലെന്ത്?
അവളിനിയും ഇറങ്ങിയില്ലേ?
എന്തൊരൊരുക്കമാണിത്?
ഉത്സവത്തലേന്ന് ഉറങ്ങാനാവുന്നതേയില്ല..
നിമിഷങ്ങളെ എങ്ങനെയാണ് കൊന്നൊടുക്കുക?
ഈ വണ്ടിയ്ക്കകത്തൊന്നോടി നോക്കിയാലോ?
വേഗമെത്തണം, അല്ലെങ്കില്‍ തീര്‍ന്നു പോവും.

ചിലര്‍ക്ക് മടിയാണ്
പേടിയാണ്
ദൈവമേ, ആ ദിനം വരാതിരുന്നെങ്കില്‍ !
ഈ രാവൊടുങ്ങാതിരുന്നെങ്കില്‍ !
ഘടികാരസൂചി നിന്നുപോയെങ്കില്‍ !
ആ റിസല്‍റ്റ് ഒരിക്കലും വരാതിരുന്നെങ്കില്‍ !
ഇനിയൊരിക്കലും തമ്മില്‍ കാണാതിരുന്നെങ്കില്‍ !
മരണത്തിലേയ്ക്കുള്ള ദിനങ്ങള്‍ക്കെന്തൊരു തിടുക്കമാണ്..
ഇല്ല, കണ്ടു തീര്‍ന്നിട്ടില്ല
പറഞ്ഞു തീര്‍ന്നിട്ടില്ല...
പതുക്കെ പോയാല്‍ മതി
ഇത്രനേരത്തെ എത്തിയിട്ടെന്തു ചെയ്യാനാണ്?

ഇരുപുറത്തെയും ആവശ്യം
ശക്തം, തീവ്രം ന്യായം

അതുകൊണ്ടാണ്
കാലമിത്രമേല്‍
മധ്യവര്‍ത്തിയായിരിക്കുന്നത്.

ഉറക്കം

ഉറക്കം ചെറുമരണമത്രേ
ഉറങ്ങുമ്പോള്‍,
ആത്മാവുകള്‍ ശരീരം വിട്ടിറങ്ങി, ഇഷ്ടംപോലെ
അലഞ്ഞുതിരിയും
സ്ഥലകാലങ്ങള്‍ക്കപ്പുറത്ത് സഞ്ചരിക്കും
പലരോടൊത്തുകഴിയും
കെട്ടുപാടുകളില്ലാതെ...
പേടിക്കുകയും പേടിപ്പിക്കുകയും
സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും
കരയുകയും കരയിക്കുകയും ചെയ്യും
അവര്‍ പരസ്പരം കാണുന്നുണ്ടത്രേ
ചിലര്‍ ആ കാഴ്ചകളോര്‍ക്കും
ചിലര്‍ മറക്കും
ഓര്‍ക്കുന്നവര്‍
അതിനെ, സ്വപ്നമെന്നും
മറക്കുന്നവര്‍
ഇതിനെ, ജീവിതമെന്നും
വിളിക്കുന്നു
ആര്‍ക്കു പറയാം?
എവിടെയോ കിടന്ന് സസ്സുഖം
ഉറങ്ങുന്ന നമ്മള്‍ കാണുന്ന
ഒരു ദുഃസ്വപ്നമല്ല ഈ ജീവിതമെന്ന് ?