Thursday, September 3, 2020

നീ
























ഇമയൊന്നനങ്ങിയാൽ കൊത്തുമെന്നുറപ്പാണ്

ഇടംവലം തിരിയാതെ ശ്വാസം പിടിച്ചുനിൽക്കണം
അലസതയും ജാഗ്രതയും സമം ചേർന്ന നീളം
ഇലയനക്കം ഉടലിലറിയുന്ന ജ്ഞാനി
സത്യത്തിനും സാത്താനും ചേരുന്ന കാവൽ
പ്രലോഭനങ്ങളുടെ അയൽവാസി
ചതിയുടെ കൂടപ്പിറപ്പ്
കേൾക്കില്ല എന്ന് മുദ്രവെച്ച ധാർഷ്ട്യം
ഉരിഞ്ഞിട്ട കാലം പാടേ മറക്കുന്നവൻ
കാണാൻ ചന്തമാണ്,
വളഞ്ഞുപുളഞ്ഞേ പോകൂ, 

മയക്കിയേ തീർക്കൂ
പാലുകൊടുത്ത കൈയ്ക്കും കൊത്തുന്ന ശീലമുണ്ട്
നീലിച്ച ദേഹം സംബന്ധത്തിൻ്റെ തെളിവ്
നോക്കി നിൽക്കേ നീ മറ്റൊരുവൻ്റെ തൊടിയിൽ!
സസ്സുഖം ഉറങ്ങിക്കിടന്ന മെത്തയിലെങ്ങോ
നീ കൂടെയുണ്ടായിരുന്നു എന്ന ഓർമ അത്ര സുഖകരമല്ല

ചിലർ

മൃദുവിതളിൽ മുള്ളുകൊണ്ട് വരയും പോലെ
പ്രാണനിൽ കോറിവരച്ച് കടന്നുപോവുന്ന ചിലരുണ്ട്
ഭൂതബോധങ്ങളില്ലാത്ത ചില ശലഭ ജന്മങ്ങൾ
വേറെയും ചിലരുണ്ട്
കിളിയൊഴിഞ്ഞ കൂടുപോലെ
പാമ്പൊഴിഞ്ഞ പാടപോലെ
ശിഷ്ടകാലം,
ഓർമയുടെ കനലിൽ
തിരുശേഷിപ്പുകൾ ചുട്ടുതല്ലി
നോവുന്ന പുണ്ണിൽ വീണ്ടും ചൊറിഞ്ഞ്
വഴിയിൽ വാലാട്ടിനിൽക്കുന്ന പട്ടിയെ
കൂട്ടത്തിലേറ്റവും മുനയുള്ള വാക്കുകൊണ്ടെറിഞ്ഞ്
ഉറക്കമില്ലാത്ത രാത്രികളെ കൂട്ടിത്തുന്നുന്ന,
പാതിവെന്ത സ്വപ്നത്തിൽ കണ്ടെന്നു തോന്നി
പിടഞ്ഞെണീറ്റ്, ആസകലം ഉരുകിയൊലിക്കുന്ന
ചില മെഴുതിരി ജന്മങ്ങൾ.
ചില യോഗങ്ങൾ അപരിഹാര്യം

Tuesday, September 1, 2020

ഉച്ചാടനം

അടിമുടിയുലഞ്ഞാലും
ഒരുപിടിയിലകൾ മാത്രം പൊഴിക്കുന്ന
മഴമരം പോലെയാണിന്നു ഞാൻ
മരണത്തോളം ആറിത്തണുത്ത ഒരു പ്രണയം
ഏതെങ്കിലും കരയ്ക്കടിഞ്ഞ്
ചീഞ്ഞു നാറിയേയ്ക്കാം
നീ വിവസ്ത്രമാക്കിയ കനവുകൾ ഇപ്പോഴും നാണം കെട്ട്
ഏതോ തെരുവിലലയുന്നുണ്ട്
നിനക്കുമാത്രം തുറക്കാനറിയുന്ന ഒരു വാതിൽ
ഇവിടെ വിജാഗിരികളകന്ന്, അടർന്ന്, ഇങ്ങനെയങ്ങനെ....